സ്വാഗതം...

എന്‍റെ സ്വന്തം അഭിപ്രായങ്ങളും,ആവിഷ്കാരങ്ങളും ആണിവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.നിങ്ങള്‍ക്കതില്‍ അഭിപ്രായ പറയാനുള്ള അവകാശവും വകവെച്ചു തന്നിട്ടുണ്ട്.

2018 ഫെബ്രുവരി 5

എട്ടാം തരത്തിലേക്കാണു ഞാൻ പരിയാപുരം സ്കൂളിലേക്ക്‌ വന്നത്‌. ആറും, ഏഴും കടുങ്ങപുരം ആയിരുന്നു. മലപ്പുറം പെരിന്തൽമണ്ണ  റൂട്ടിൽ പനങ്ങാങ്ങര എന്ന അത്യാവശ്യം കുഴപ്പമില്ലാത്ത ഗ്രാമമാണെന്റെ നാട്‌. പത്താം വയസ്സിൽ സംഭവിച്ച ഉപ്പയുടെ മരണം  കാരണം ആദ്യം കടുങ്ങപുരത്തേക്കും, പിന്നെ പുത്തനങ്ങാടി യിലേക്കും പറിച്ച്‌ നടപ്പെട്ട ബാല്യകാലം. നാലുപെണ്ണും, മൂന്ന് ആണുമടങ്ങുന്ന കുടുംബത്തിലെ അഞ്ചാമനായി ജനിച്ചു. അഞ്ചിലെത്തിയിട്ടും ബി സി ഡി പോലുമറിയാത്ത, കണക്കറിയാത്ത ഒരുത്തനായാണു ഉപ്പയുടെ മരണ ശേഷം ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക്‌ ഞാൻ ചെല്ലുന്നത്‌. വല്ലപ്പോഴും വിരുന്ന് ചെല്ലുന്ന പോലെയല്ല അവിടെ വളർത്ത്‌ പുത്രനായി വളരുമ്പോളെന്ന് പട്ടാളക്കാരനായ എളാപ്പയുടെ പട്ടാളച്ചിട്ട താമസിയാതെ മനസ്സിലാക്കിതന്നു. കണക്കും ഇംഗ്ലീഷും പഠിച്ച്‌ പഠിച്ച്‌ ചെവികൾ പലപ്പോഴും വൃണങ്ങളാൽ നിറഞ്ഞു. കടുങ്ങപുരം സ്കൂളിൽ പൂജ്യങ്ങൾ വാങ്ങി ആരംഭിച്ച ജീവിതം രണ്ട്‌ വർഷം പൂർത്തിയാക്കി പുത്തനങ്ങാടി യിലേക്ക്‌ പറിച്ച്‌ നടപ്പെടുമ്പോൾ വർഷം ഏഴാം തരത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥിക്കുള്ള പുരസ്കാരവുമായാണു പടിയിറങ്ങിയതെന്ന് പറയുമ്പോൾ മനസ്സിലാകും പട്ടാള ചിട്ട. എന്റെ കരച്ചിൽ കേൾക്കാതെ ഒരു രാത്രിയും, പകലും ഞങ്ങൾ ഉറങ്ങുകയും ഉണരുകയും ചെയ്തിട്ടില്ലെന്ന് പിന്നീടവിടെ പോകുമ്പോൾ അയൽവാസികൾ തമാശ പറഞ്ഞിരുന്നു. പട്ടാളച്ചിട്ടയിൽ നിന്ന് പെട്ടെന്ന് സ്വന്തം സഹോദരീ ഗൃത്തിലേക്ക്‌ വന്നപ്പോൾ കിട്ടിയ സ്വാതന്ത്ര്യമെന്നെ വീണ്ടും മടിയനാക്കിത്തുടങ്ങി. എട്ടിൽ ലീഡറായി തുടങ്ങിയ ഞാൻ ഒമ്പതിൽ എത്തിയപ്പോഴേക്കും അദ്ധ്യാപകരുടെ കണ്ണിലെ കരടായി മാറിത്തുടങ്ങിയിരുന്നു. ഗൾഫുകാരനായ ബാപ്പയുടെ പണത്തിന്റെ തിളപ്പിൽ കൗമാരം അടിച്ച്പൊളിക്കാൻ സ്കൂളിൽ വരുന്നവനെന്ന് അവർക്കിടയിൽ മുദ്രവെക്കപ്പെട്ടു. കൂട്ടുകൂടാൻ പറ്റാത്തവനെന്ന് മറ്റുള്ളകുട്ടികളെ അവർ ഉപദേശിക്കുമ്പോളും എന്താണെന്റെ അയോഗ്യതയെന്ന് അറിയാതെ ഉള്ളം നീറി. എങ്കിലും ജീവിത വഴിത്തിരിവെന്ന ഉമ്മറപ്പടിയിൽ കാൽത്തട്ടി വീഴാതെ ജീവിതം പിന്നേയുമൊഴുകി. ഇന്ന് ഒരു പ്രവാസീ ഭർത്താവാണു, മൂന്ന് പെണ്മക്കളുടെ ബാപ്പയാണു. ജീവിതം അതിന്റെ ഉച്ചസ്ത്ഥായിയിൽ നിന്ന് സായം സന്ദ്യയിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു. ഇന്ന് ഞാനറിയുന്നു... ഉമ്മയും സഹോദരങ്ങളുമൊക്കെ ഉണ്ടായിട്ട്‌ അവർക്കിടയിലെ വിരുന്നുകാരനാകാൻ വിധിക്കപ്പെട്ടവന്ന് സ്നേഹമെന്നാൽ അതിജീവനത്തിനുള്ള ഉപാദിയായിരുന്നു... എല്ലാവരേയും സ്നേഹിക്കുന്ന, എല്ലാവരും സ്നേഹിക്കുന്നവനാക്കണേയെന്ന് പ്രാർത്ഥിക്കാതെ അന്നെന്റെയൊരു പ്രാർത്ഥനയും അവസാനിച്ചിട്ടില്ല. സ്നേഹം അമൂല്ല്യമാണു, സ്നേഹിക്കുക എന്നത്‌ മൂല്ല്യവും! വർത്തമാനകാലത്ത്‌ മൂല്ല്യങ്ങൾക്ക്‌ ശോഷണം സംഭവിച്ചിരിക്കുന്നു. എനിക്കെന്റെ പ്രിയ അദ്ധ്യാപകരോടായി പറയാനുള്ളത്‌ നിങ്ങൾ നിങ്ങളുടെ മുന്നിലിരിക്കുന്ന കുട്ടികളെ മനസ്സിലാക്കണം, അവരുടെ ചുറ്റുപാടുകൾ അറിയാനുള്ള ശ്രമം നടത്തണം. അതിലൂടെ അവരിലെ അവരെ കണ്ടെത്താൻ നിങ്ങൾ സഹായിക്കണം. എങ്കിൽ അവരുടെ ശ്വാസം നിലക്കും വരേക്കും നിങ്ങളുണ്ടാകും അവരുടെ ഹൃദയാന്തരങ്ങളിൽ... പ്രാർത്ഥനകളിൽ... 
                  സസ്നേഹം... 💐💐💐

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ